റാഞ്ചി: ജാർഖണ്ഡിലെ പിഎസ്സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോഗ്യനില വഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച നിയമസഭയിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വിദ്യാർഥികൾക്ക് നേരെ ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ച പോലീസ് ലാത്തിച്ചാർജും നടത്തി. നിരവധി വിദ്യാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച സഭ പിരിഞ്ഞിരുന്നു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിൽ നടന്ന ക്രമക്കേടുകൾക്കെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം നടക്കുന്നത്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ റദ്ദാക്കണം, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം, റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ പരിഷ്കരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. മൂന്ന് പരീക്ഷകൾ റദ്ദാക്കാമെന്ന സർക്കാർ വാഗ്ദാനം വിദ്യാർഥികൾ സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ.